Sunday, March 11, 2018

ഭൂമി വില്‍പ്പന കേസില്‍ സഹായമെത്രാന്‍ പ്രതിയാകുമെന്നുറപ്പായി.

. ഇടയന്ത്രത്തിനെതിരെ തെളിവുകളുമായി അതിരൂപതയിലെ അമ്പതോളം മുതിര്‍ന്ന വൈദികര്‍ സിനഡിനെ സമീപിക്കുന്നു. എല്ലാം തീരുമാനിച്ചതും അഡ്വാന്‍സ് വാങ്ങിയതും എടയന്ത്രത്തെന്ന് അതിരൂപതയിലെ വൈദികര്‍. വിവാദം തലകീഴായി മറിയുന്നു !

ന്യൂസ് ബ്യൂറോ, കൊച്ചി
SUNDAY, MARCH 11, 2018

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തിൽ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിനെതിരെ തെളിവുകളുമായി അന്വേഷണ ഏജന്‍സിയെ സമീപിക്കാനൊരുങ്ങി വൈദികര്‍.
സഹായമെത്രാനെ പ്രതികൂട്ടിലാക്കുന്ന നിര്‍ണ്ണായക രേഖകളുമായി നിയമ പോരാട്ടത്തിനാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതരെ എതിര്‍ക്കുന്ന ഒരുകൂട്ടം വൈദികരും വിശ്വാസികളും രംഗത്ത് വന്നിരിക്കുന്നത്.
രേഖകളുടെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള വ്യക്തമായ തെളിവുകളുമായി അതിരൂപതയിലെ അമ്പതോളം വൈദികര്‍ ഒപ്പിട്ട നിവേദനം ഈയാഴ്ച  സഭയിലെ മുഴുവന്‍ മെത്രാന്മാര്‍ക്കും സിനഡിനും കൈമാറാനാണ് വൈദികരുടെ നീക്കം.
ഇതോടെ അതിരൂപതയിലെ വൈദികരെ കര്‍ദ്ദിനാളിനെതിരെ അണിനിരത്തിയ അതേ മാര്‍ഗത്തില്‍ അതിരൂപതയിലെ വൈദികര്‍ സ്വന്തം സഹായ മെത്രാനെതിരെ സഭാ സമിതികളെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
രൂപതയുടെ ഭൂമി വിൽക്കുന്നതിനു തീരുമാനമെടുത്തതും, അഡ്വാൻസ് തുക വാങ്ങിയതും സഹായമെത്രാനായ സെബാസ്റ്റ്യൻ എടയന്ത്രത്താണെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ. ഇതോടെ വിമതരെ നയിച്ച അതേ സഹായമെത്രാന്‍ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണത്തിലെ യഥാര്‍ത്ഥ പ്രതി സ്ഥാനത്തേയ്ക്ക് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം കാര്യങ്ങള്‍ കേസില്‍ നിര്‍ണ്ണായകമായി മാറുന്നതിനാലാണ് വിഷയത്തില്‍ പോലീസ് നിയമോപദേശം തേടിയത് .

ഭൂമി വില്‍പ്പന തീരുമാനിച്ചത് മാര്‍ എടയന്ത്രത്ത്

ഭൂമിവിൽപ്പന വിവാദത്തിൽ പ്രധാന ആരോപണ വിധേയനായ പ്രൊക്യുറേറ്റർ ജോഷി പുതുവയെ ഇതിനായി നിയോഗിച്ചത് സെബാസ്റ്റ്യൻ എടയന്ത്രത്ത് ആണെന്നും രേഖകളിലുണ്ട്. 2017 നവംബര്‍ 28 നായിരുന്നു ഈ ക്യൂരിയ യോഗം ചേര്‍ന്നത്.
എന്നാൽ എല്ലാം കർദിനാൾ മാർ ആലഞ്ചേരിയുടെ പുറത്ത് കെട്ടിവച്ച് വിമത നീക്കം നടത്തുകയായിരുന്നു വിമതര്‍ . സഭയുടെ തലവന്‍ എന്ന നിലയില്‍ രേഖകളില്‍ ഒപ്പുവയ്ക്കുന്ന വാട്ടര്‍ അതോറിറ്റി മാത്രമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ്‌ മാര്‍ ജോര്‍ജ് ആലഞ്ചേരി .
സംസ്ഥാനത്തെ ഒരു മന്ത്രി തെറ്റായ ഉത്തരവിലൂടെ അഴിമതി കാണിച്ചാല്‍ ഗവര്‍ണ്ണര്‍ അതില്‍ ഒന്നാം പ്രതിയാകും എന്ന് പറയുംപോലാണ് ഭൂമി വില്‍പ്പന കേസില്‍ വിമതര്‍ കര്‍ട്ടിനാളിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. അപ്പോഴും ഈ തീരുമാനങ്ങള്‍ എക്സിക്യുട്ട് ചെയ്ത സഹായ മെത്രാനെ അവര്‍ മാറ്റി നിര്‍ത്തുന്നു. അവിടെയാണ് ഗൂഡാലോചന തെളിയുന്നത് .
ഈ സാഹചര്യത്തില്‍ സഹായമെത്രാനെതിരായ ഇത്തരം രേഖകൾ കേസിന്റെ തുടർ നടപടികളിൽ ആയുധമാക്കാനാണ് കർദ്ദിനാൾ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കേസിൽ സഹായമെത്രാന്‍ മുഖ്യ പ്രതിയാകുമെന്ന് ഉറപ്പായി.

സഹായമെത്രാനെതിരായ  അന്ന് മരച്ചുവച്ച രേഖകള്‍ കോടതിയിലേയ്ക്കും 

അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് അനുവദിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതി (കൂരിയ) ആയിരുന്നു .
ഈ സാഹചര്യത്തിലാണ് മാർ എടയന്ത്രത്തിനെതിരായ നീക്കം സജീവമാക്കുന്നത്. മാർ ആലഞ്ചേരിയല്ല യഥാർത്ഥ പ്രതിയെന്നും എടയന്ത്രത്താണ് നിയമം ലംഘിച്ചതെന്നുമാണ് വിശ്വാസികളുടെ നിലപാട്. ഇത് കോടതിയെ അറിയിക്കും.
നേരത്തെ ആലഞ്ചേരിക്കെതിരായ കേസിൽ അഭിഭാഷകനായി അഡ്വ . എസ് ശ്രീകുമാറിനെ നിയമിച്ചതും എടയന്ത്രത്തായിരുന്നു. ഈ അഭിഭാഷകൻ ആലഞ്ചേരിയെ കുടുക്കുന്ന കാര്യങ്ങളാണ് കോടതിയിൽ അവതരിപ്പിച്ചതെന്നും വിശ്വാസികൾക്ക് പരാതിയുണ്ട്.
സ്ഥലവിൽപ്പനയ്ക്കായി ആദ്യത്തെ ഇടനിലക്കാരനെയും രണ്ടാമതായി സാജു വർഗീസിനെയും തീരുമാനിച്ചതും സഹായമെത്രാൻ അറിഞ്ഞു തന്നെയായിരുന്നു. എന്നാൽ ഭൂമി വിവാദം ഉയർന്നതിനു പിന്നാലെ സഹായമെത്രാൻ ഇറക്കിയ സർക്കുലറിൽ തങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ലെന്നായിരുന്നു വ്യക്തമാക്കിയത്. ഇതു തെറ്റാണെന്നു രേഖകളിലൂടെ സ്ഥാപിക്കാനാണ് കർദിനാൾ പക്ഷത്തിന്റെ ശ്രമം.
അതിരൂപതാധ്യക്ഷൻ കൂടിയായ സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ അസാന്നിധ്യത്തിലാണ് നിർണ്ണായക തീരുമാനം എടുത്തത്. ഇത് മറച്ചു വച്ചാണ് ആലഞ്ചേരിയെ ഒറ്റപ്പെടുത്താൻ ചിലർ ശ്രമം നടത്തിയത്.

എല്ലാം അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടില്‍ വ്യക്തം

ഇക്കാര്യമാണ് അന്വേഷണ കമ്മീഷൻ തിരിച്ചറിയുന്നത്. 2016 ജൂൺ 15 ന് അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന ഭരണസമിതിയാണ് സീപോർട്ട്-എയർപ്പോർട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകൾ, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ള ഭൂമി അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി വിൽക്കാൻ അനുമതി നൽകിയത്. ഈ യോഗത്തിൽ ആലഞ്ചേരി പങ്കെടുത്തിട്ടില്ലെന്നാണ് യാഥാർതഥ്യം.
നിർണ്ണായ തീരുമാനമെല്ലാം എടുത്തത് മാർ എടയന്ത്രത്തിന്റെ നേതൃത്വത്തിലെ യോഗമായിരുന്നു. അതിരൂപതയ്ക്കു വേണ്ടിയും അതിരൂപതയുടെ പേരിലും ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളും നിർദ്ദേശങ്ങളും ഫാ. ജോഷി പുതുവയ്ക്ക് ഭരണ സമിതി നല്കുന്നുവെന്നാണ് മാർ എടയന്ത്രത്ത് ഒപ്പിട്ടിരിക്കുന്ന രേഖയിൽ പറയുന്നത്.
ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെക്കുറിച്ച് പഠിക്കാൻ അതിരൂപതയിലെ വൈദിക സമിതിയുടെ ആവശ്യപ്രകാരം കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് നിർണ്ണായകമായ ഈ വിവരങ്ങൾ ഉള്ളത്.
അതിരൂപതയുടെ ഫിനാൻസ് ഓഫീസറായ ഫാ. ജോഷി പുതുവ 2016 മാർച്ച് 18 ന് ചേർന്ന അതിരൂപതാ സാമ്പത്തിക സമിതി (ഫിനാൻസ് കൗൺസിൽ) മുൻപാകെ കൂടുതൽ ചർച്ചകൾ കൂടാതെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുമെടുക്കാനുള്ള അവകാശം ഫിനാൻസ് ഓഫീസറായ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു.
സാമ്പത്തിക സമിതി ഇത് അംഗീകരിക്കുകയും ആലോചനയ്ക്കായി അതിരൂപതാ ഭരണ സമിതി അംഗമായ വികാരി ജനറാൾ മോൺ. സെബാസ്ട്യൻ വടക്കു൦പാടാനെ നിയമിക്കുകയും ചെയ്തു. ഇതിനുശേഷം 2016 ജൂൺ 15 ന് സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അതിരൂപതാ ഭരണ സമിതി സ്ഥലം വില്പനാ തീരുമാനത്തിന് അംഗീകാരവും ഫാ. ജോഷി പുതുവയ്ക്ക് സമ്പൂർണ്ണ അധികാരവും നൽകി.
സ്ഥലം വില്പനയ്ക്കുള്ള പൂർണ്ണ അധികാരം ഫിനാൻസ് ഓഫീസർക്ക് നൽകിയത് സഭാ നിയമങ്ങളുടെ ഗുരുതര ലംഘനമായി അന്വേഷണ സമിതിയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതേത്തുടർന്ന് കാര്യമായ യാതൊരു കൂടിയാലോചനകളുമില്ലാതെ അതിരൂപതയുടെ സ്ഥലം വിൽപ്പന നടത്താൻ ഫാ. ജോഷി പുതുവ അനിയന്ത്രിതമായ സ്വാതന്ത്ര്യം കാട്ടിയെന്ന് റിപ്പോർട്ട് പറയുന്നു.
ഫാ. ബെന്നി മാരാംപറമ്പിൽ കൺവീനറായ അന്വേഷണ സമിതി ജനുവരി നാലാം തിയതിയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ജനുവരി 30 ന് ചേർന്ന അതിരൂപതാ വൈദിക സമിതിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വിപുലമായ ചർച്ചകൾക്കായി വൈദികസമിതി ഉടൻ വിളിച്ചുചേർക്കാനും തീരുമാനമെടുത്തിരുന്നു.

മാർ ആലഞ്ചേരിക്കെതിരായ നീക്കങ്ങളുടെ മുനയൊടിയുന്നു

അതിരൂപതാധ്യക്ഷനായ മാർ ആലഞ്ചേരിയെ പ്രതിസ്ഥാനത്തു നിർത്തി സ്ഥാനഭൃഷ്ടനാക്കാനുള്ള എറണാകുളത്തെ ഒരു സംഘം വൈദികരുടെ ശ്രമങ്ങൾക്ക് അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ കനത്ത തിരിച്ചടിയാണ് നൽകുന്നത്.
സഹായമെത്രാന്മാരുടെ അറിവോ സമ്മതമോ പോലുമില്ലാതെ മാർ ആലഞ്ചേരിയും ഫാ. ജോഷി പുതുവയും മോൺസീഞ്ഞോർ വടക്കുമ്പാടനും ചേർന്നുനടത്തിയ സ്ഥലവിൽപ്പനയെന്ന പ്രചരണമാണ് ഇതോടെ അവസാനിക്കുന്നത്.
സാമ്പത്തിക- നിയമ വിദഗ്ധരടങ്ങിയ അതിരൂപതാ സാമ്പത്തിക സമിതിയും അതിരൂപതയുടെ ഭരണ സമിതിയും എല്ലാ അംഗീകാരങ്ങളും നൽകിയ സ്ഥല വിൽപ്പനയിൽ അതിരൂപതാധ്യക്ഷനെന്ന നിലയിൽ മാർ ആലഞ്ചേരി ഒപ്പുവയ്ക്കുകയായിരുന്നു.

ഗൂഡാലോചന പുറത്തുവരും 

അതിരൂപതാ ഭരണ സമിതിയേയും ഈ സമിതി ഭൂമി വിൽപ്പന ഭരമേല്പിച്ച ഫാ. ജോഷി പുതുവയെയും വിശ്വാസത്തിലെടുത്ത് വിശദ പരിശോധനകൾ കൂടാതെ വില്പനാ രേഖകളിൽ ഒപ്പുവെച്ചതിന്റെ പേരിലാണ് എറണാകുളത്തെ വിമത വിഭാഗം മാർ ആലഞ്ചേരിയെ കുറ്റപ്പെടുത്തുന്നത്.
അതിരൂപതാ സമിതിയുടെയും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെയും പൂർണ്ണമായ പങ്കാളിത്തമുള്ള സ്ഥല വിൽപ്പനയിൽ മാർ ആലഞ്ചേരിയെ ഒറ്റതിരിഞ്ഞു ആക്രമിച്ചതും അഴിമതിക്കാരനായി ചിത്രീകരിച്ചതും മാർ ആലഞ്ചേരിയെ എറണാകുളം അതിരൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിർത്താനുള്ള കള്ളക്കളികളായിരുന്നുവത്രെ.
ഇത്തരം കളികള്‍ക്ക് പിന്നില്‍ മറ്റെന്തൊക്കെയോ ഗൂഡ ലക്ഷ്യങ്ങള്‍ ആയിരുന്നെന്നാണ് ഇതോടെ വെളിവാകുന്നത് . അങ്ങനെയെങ്കില്‍ ഭരണിയിലടച്ചപോലെ ഭദ്രമെന്ന് വിമതര്‍ കരുതുന്ന ഗൂഡനീക്കങ്ങള്‍ മറനീക്കി പുറത്തേയ്ക്ക് വരും .

sathyam Online 

No comments:

Post a Comment