Sunday, November 12, 2017

മത്സ്യത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് വ്യാപകം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍





വില്‍പ്പനയ്ക്കായുള്ള മത്സ്യത്തില്‍ ഗുരുതര രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നുണ്ടെന്ന് മനുഷ്യവകാശ കമ്മീഷന്‍. ഭക്ഷ്യസുരക്ഷ, ആരോഗ്യം, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും മത്സ്യ വിപണന മേഖലകളില്‍ വ്യാപക പരിശോധന നടത്തി സുരക്ഷിത ഭക്ഷണം ജനങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ജില്ലാപഞ്ചായത്ത്, താലൂക്ക് തല മത്സ്യ മാര്‍ക്കറ്റുകളിലും തുറമുഖങ്ങളിലും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തണം. വിഷം ചേര്‍ന്ന മല്‍സ്യങ്ങള്‍ കണ്ടെത്താനുള്ള ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ നഗരകാര്യവകുപ്പും പഞ്ചായത്തും സഹകരിച്ച് വിഷം ചേര്‍ത്ത മത്സ്യങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് വേണ്ട ബോധവല്‍ക്കരണം നടത്തണം.
മത്സ്യ വിപണനം നടത്തുന്ന സ്ഥലങ്ങളില്‍ രാസപദാര്‍ത്ഥങ്ങള്‍ക്കെതിരെ പരസ്യ ഡോറുകള്‍ സ്ഥാപിക്കണം. വിഷം ചേര്‍ത്ത മത്സ്യങ്ങള്‍ക്കെതിരെ കൈപുസ്തകങ്ങളും നോട്ടീസുകളും ജനങ്ങളിലെത്തിക്കണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് അദ്ധ്യക്ഷന്‍ പി മോഹന്‍ദാസ് ആവശ്യപ്പെട്ടു.
രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുള്ള മത്സ്യവില്പനക്കെതിരെ മനു സി മാത്യു, അജിത്ത്, സിജെ ജോണ്‍സണ്‍ എന്നിവര്‍ നല്‍കിയ പരാതിയിന്മേലാണ് കമ്മീഷന്റെ നടപടി. കമ്മീഷന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉള്‍പ്പെടെയുള്ള അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്യ സംസഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങളിലാണ് രാസവസ്തുക്കള്‍ കലര്‍ത്തുന്ന പ്രവണതയുള്ളതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചിരുന്നു.
അടുത്ത കാലത്ത് മത്സ്യങ്ങളില്‍ സോഡിയം ബെന്‍സോയേറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഗുണനിലവാരമില്ലാത്ത മത്സ്യത്തിന്റെ വിപണനം പൂര്‍ണ്ണമായും തടയണമെന്നും ഗുണമേന്മയുള്ള മത്സ്യം ജനങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

No comments:

Post a Comment