Friday, January 5, 2018

എന്റെ ഭാര്യയുടെ ആദ്യത്തെ യാത്ര ആയിരുന്നില്ല അത്. പക്ഷേ അത് അവളുടെ അവസാനത്തെ യാത്രായായി

ഏതെങ്കിലും ഒരാള്‍ സീറ്റൊഴിഞ്ഞുകൊടുത്തിരുന്നെങ്കില്‍ ; ബസില്‍ നിന്നും തെറിച്ചുവീണ് മരിച്ച യുവതിയുടെ ഭര്‍ത്താവ് പറയുന്നു


എട്ട് മാസം ഗര്‍ഭിണിയായ ഭാര്യ ബസില്‍ നിന്നും തെറിച്ചു വീണു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ്. ഏതെങ്കിലും ഒരാള്‍ക്ക് അവള്‍ക്ക് സീറ്റൊഴിഞ്ഞു കൊടുക്കാനുള്ള മനസുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ ജീവനോടെയുണ്ടായിരുന്നേനെ. എന്റെ ഭാര്യയുടെ ആദ്യത്തെ യാത്ര ആയിരുന്നില്ല അത്. പക്ഷേ അത് അവളുടെ അവസാനത്തെ യാത്രായായി മാറിയെന്ന് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് മരിച്ച നാഷിദയുടെ ഭര്‍ത്താവ് താഹ.
ഭാര്യയുടെ മരണത്തിന് ബസ്സില്‍ യാത്ര ചെയ്തിരുന്നവരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ഗര്‍ഭിണിയായ തന്റെ ഭാര്യയോട് സഹാനുഭൂതി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ പോലും സീറ്റ് നല്‍കി സഹായിച്ചില്ല. എന്നാല്‍ ബസ് ഡ്രൈവര്‍ ചെയ്ത കുറ്റം കുറച്ചുകാട്ടുകയല്ല. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ ബസിലാണ് യാത്ര ചെയ്യുന്നത്. ഞങ്ങളുടെ സുരക്ഷ അവരുടെ കൈയിലേക്കാണ് നല്‍കുന്നത്. എല്ലാ യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല അവര്‍ക്കുണ്ട് എന്നാല്‍ അവര്‍ അത് ചെയ്തില്ല.’ അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് താഹ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിലാണ് എട്ട് മാസം ഗര്‍ഭിണിയായ നാഷിദ ഓടുന്ന ബസ്സില്‍ നിന്ന് തെറിച്ചുവീണ് മരിച്ചത്. അഞ്ച് കിലോ മീറ്ററിന്റെ യാത്ര മാത്രമാണ് നാഷിദയ്ക്ക് പോകാനുണ്ടായിരുന്നത്. എന്നാല്‍ വളവ് തിരിഞ്ഞപ്പോള്‍ ഇവര്‍ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു. എട്ട് മാസം വളര്‍ച്ചയെത്തിയ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തെങ്കിലും നാഷിദയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല.

No comments:

Post a Comment